റിവർ റൂം റെസ്റ്ററന്റിൽ ഒരു വിധം
തിരക്കായിത്തുടങ്ങിയിരുന്നു. സമീപകാലത്തായി ലണ്ടനിലെ ഏത് റസ്റ്ററന്റിലും ഇതു
തന്നെയാണ് സ്ഥിതി. ആബെയും ഹാരിയും കൂടി അവിടെ പ്രവേശിച്ച ഉടൻ തന്നെ
മുഖ്യ പരിചാരകൻ ഓടിയെത്തി.
“ജാലകത്തിനരികിൽ നല്ലൊരു ടേബിൾ ഞാൻ റിസർവ്വ് ചെയ്തിട്ടുണ്ട്
സെനറ്റർ... നാല് പേർ
എന്നല്ലേ പറഞ്ഞിരുന്നത്...?”
“അതെ...” ആബെ പറഞ്ഞു.
മേശയ്ക്ക് ഇരുവശങ്ങളിലുമായി ഇരിക്കവെ ആബെ, ഷാംപെയ്ൻ
കോക്ടെയ്‌ൽ ഓർഡർ ചെയ്തു.
“ആരാണ് മറ്റ് രണ്ടു പേർ...?”
ഹാരി ആരാഞ്ഞു.
“ഓ, അത്... നീ കുളിക്കാൻ പോയ സമയത്ത് ബ്രിഗേഡിയർ മൺറോയെ ഞാൻ
വിളിച്ചിരുന്നു... എന്നോടൊപ്പം ഭക്ഷണത്തിന് നീയും ഉണ്ടാകുമെന്ന കാര്യം
അറിയിച്ചിട്ട് അദ്ദേഹത്തെയും ഞാൻ ക്ഷണിച്ചു...
തന്റെ അനന്തിരവളായ ഒരു ഡോക്ടർ
സോബെലിനെയും കൊണ്ടുവന്നോട്ടേ എന്ന് അദ്ദേഹം ചോദിച്ചു...
അവളെ നീ അറിയുമെന്നാണ് ഞാൻ
മനസ്സിലാക്കിയത്...”
“യെസ്... ഞങ്ങൾ പരസ്പരം കണ്ടിട്ടുണ്ട്...
കുറച്ചു കാലം മുമ്പ്...
മൺറോയുടെ സഹോദരിയാണ് അവളുടെ മാതാവ്...
ഇംഗ്ലീഷുകാരിയാണ്... അവളുടെ പിതാവ് എയർഫോഴ്സിൽ കേണൽ ആണെന്നാണ് കേട്ടത്...”
“ആയിരുന്നു... ഇപ്പോൾ മേജർ ജനറൽ പദവിയിലെത്തിയിരിക്കുന്നു...
കഴിഞ്ഞ ഒരു മാസമായി അദ്ദേഹം
ഇവിടെത്തന്നെയുണ്ട്... ജനറൽ ഐസൻഹോവറിനൊപ്പമാണ് അധിക സമയവും...”
“വെൽ... ഗുഡ് ഫോർ ഹിം... അതു പോട്ടെ, എന്തിനായിരിക്കും മൺറോ ഇപ്പോൾ അവളെയും കൂട്ടി വരുന്നത്...?”
ഹാരി
പുരികം ചുളിച്ചു.
“അങ്ങനെ പ്രത്യേകിച്ച് എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കിലേ
അവളെയും കൂട്ടി വരാവൂ എന്നുണ്ടോ...?”
“അത് ശരിയാണ്... ഭക്ഷണം ഒരു ദൗർബല്യമാണ് അദ്ദേഹത്തിന്...”
ആ നിമിഷമാണ് മൺറോയും മോളിയും കൂടി ആ
ഹാളിലേക്ക് പ്രവേശിച്ചത്. മൺറോ തന്റെ യൂണിഫോമിൽ ആയിരുന്നുവെങ്കിൽ ബ്രൗൺ ക്രെയ്പ്പ്
തുണികൊണ്ടുള്ള ഷോർട്ട് സ്കർട്ടും
ജാക്കറ്റും ഈവനിങ്ങ് സ്യൂട്ടും ആയിരുന്നു മോളി സോബെലിന്റെ വേഷം. കാര്യമായി മെയ്ക്കപ്പ് ഒന്നും ചെയ്യാതെ ഒരു വെൽവെറ്റ് ബോ
കൊണ്ട് മുടി പിറകോട്ട് കെട്ടി വച്ചിരിക്കുകയാണവൾ.
ഹാരിയും ആബെയും എഴുന്നേറ്റ് നിന്ന് ആതിഥ്യ മര്യാദ
പ്രകടിപ്പിച്ചു.
“സെനറ്റർ, ഇത് എന്റെ അനന്തിരവൾ മോളി...”
മൺറോ പരിചയപ്പെടുത്തി.
അവളെ മൊത്തം ഒന്ന് വീക്ഷിച്ചതിന് ശേഷം
അംഗീകാരരൂപേണ അദ്ദേഹം പറഞ്ഞു. “നിന്റെ അച്ഛനെ എനിക്ക് അറിയാം മകളേ... പിന്നെ, എന്റെ പൗത്രനെ നിനക്കും അറിയാമെന്നാണ് ഞാൻ മനസ്സിലാക്കിയത്...”
പുഞ്ചിരിച്ചുകൊണ്ട് അവൾ ഹാരിയ്ക്ക് ഹസ്തദാനം നൽകി. “ഹൗ ആർ യൂ...?”
“ഇൻ മൈ പ്രൈം...”
“അത് പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ...
എന്നും അങ്ങനെ തന്നെയായിരുന്നല്ലോ...”
“കഴിഞ്ഞ തവണ കണ്ടപ്പോൾ വല്ലാതെ ക്ഷീണിതയായിരുന്നു നീ...”
അദ്ദേഹം പറഞ്ഞു.
“ഇപ്പോൾ കണ്ടിട്ട് എന്തു തോന്നുന്നു...?”
“നല്ല ഊർജ്ജസ്വലയായതു പോലെ...”
ഒന്ന് സംശയിച്ചിട്ട് ഹാരി തുടർന്നു.
“ആ പാട്ടിനൊപ്പം അല്പം ചുവടു വച്ചാലോ
നമുക്ക്...? വരൂ,
കുറച്ചു നേരം ആ പഴയ തലമുറയെ അവരുടെ
പാട്ടിന് വിടാം നമുക്ക്...”
‘നൈറ്റ് ആന്റ് ഡേ’ എന്ന മെലഡി ആയിരുന്നു അപ്പോൾ പശ്ചാത്തലത്തിൽ ഒഴുകിയിരുന്നത്.
അവൾ ഹാരിയുടെ കരവലയത്തിലേക്ക് നീങ്ങി.
“അങ്ങനെ വീണ്ടും നാം കണ്ടുമുട്ടി...”
അദ്ദേഹം പറഞ്ഞു.
“നിങ്ങളുടെ യശസ്സ് ഏറിക്കൊണ്ടിരിക്കുകയാണല്ലോ...”
“നിന്റെ കാര്യം എങ്ങനെ...? കഴിഞ്ഞ തവണ നാം കണ്ടപ്പോൾ ക്രോംവെൽ ഹോസ്പിറ്റലിൽ ആയിരുന്നു...
ഇപ്പോഴും അവിടെത്തന്നെയാണോ...?”
“ഇടയ്ക്കൊക്കെ അവിടെയും പോകുന്നുണ്ട്...
ഞാനിപ്പോൾ ഒരു സീനിയർ സർജനാണ്...”
“ദാറ്റ്സ് ഗ്രേറ്റ്...
അപ്പോൾ കാര്യങ്ങളൊക്കെ സുഗമമായി
പോകുന്നുവെന്ന് കരുതാം...”
“ഓ, ചില കാര്യങ്ങളിലെങ്കിലും യുദ്ധം ഗുണകരമാകുന്നുവെന്ന് വേണം
പറയാൻ... ഒരു സെൻട്രൽ
യൂണിറ്റിന് കീഴിലാണ് ഞാനിപ്പോൾ... ആവശ്യം വരുന്ന മുറയ്ക്ക് അവിടെ നിന്നും വിവിധ
ഹോസ്പിറ്റലുകളിലേക്ക് അയയ്ക്കുന്നു...”
“ഇപ്പോഴും നീ മൺറോയ്ക്ക് വേണ്ടി വർക്ക് ചെയ്യുന്നുണ്ടോ...?
ഒരു ഫ്ലൈയിങ്ങ് ഡോക്ടർ എന്ന നിലയിൽ
പലപ്പോഴും കോൾഡ് ഹാർബറിൽ നീ എത്താറുണ്ടെന്ന് ജൂലി ലെഗ്രാൻഡ് എന്നോടൊരിക്കൽ
പറഞ്ഞിരുന്നു...”
“ചിലപ്പോഴൊക്കെ...” അവൾ പുരികം ചുളിച്ചു. “അല്ല, അതു മാത്രമാണോ നിങ്ങൾ ഉദ്ദേശിച്ചത്...?”
“അന്ന് നമ്മൾ കണ്ടുമുട്ടിയ ദിവസം...
ലഞ്ച് കഴിഞ്ഞ് ഗ്യാരിക്ക് റോഡിലൂടെ നടക്കാൻ പോയത് ഓർമ്മയുണ്ടോ...?
അന്ന് വൈകിട്ട് ഫ്ലാറ്റിൽ വച്ച് നമ്മുടെ
ഈ വയസ്സൻ മൺറോ നിന്നോട് പറയുന്നത് ഞാൻ കേൾക്കാനിടയായി...
എന്നെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കണമെന്ന്...”
“ഓ, ഡാമിറ്റ്...” അവൾ പറഞ്ഞു. “ഞാൻ ചാരപ്രവർത്തനം നടത്തുകയായിരുന്നു
എന്ന്...”
“ദാറ്റ്സ് ഓകെ... എന്തായാലും അന്നത്തെ ആ നടത്തം ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടു...
ഇന്നും അതു പോലെ പോകാനുള്ള പരിപാടി
എന്തെങ്കിലും...?”
“എന്നാൽ കേട്ടോളൂ... നിങ്ങളോടും മുത്തശ്ശനോടും ഒപ്പം ഡിന്നറിന് പങ്ക് ചേരുവാൻ
പോകുന്നുവെന്ന് അമ്മാവൻ പറഞ്ഞപ്പോൾ ഞാനും
വന്നോട്ടെ എന്ന് ചോദിച്ചു...”
“അതെന്തിനാണെന്നാണ് എനിക്ക് മനസ്സിലാവാത്തത്...”
“ഡോണ്ട് ബീ എ
പിഗ്, ഹാരി കെൽസോ...
നിങ്ങൾക്ക് നന്നായിട്ടറിയാം
എന്തുകൊണ്ടാണെന്ന്...”
അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.
അതു കണ്ട ഹാരിയുടെ മനസ്സ്
പശ്ചാത്താപം കൊണ്ട് നീറി. “ഓകേ... അയാം സോറി... ആന്റ് അയാം എ പിഗ്...”
‘എ ഫോഗി ഡേ ഇൻ ലണ്ടൻ ടൗൺ’ എന്ന ഗാനത്തിലേക്ക് ഓർക്കസ്ട്ര വഴി മാറി. അവൾ ഹാരിയോട് ഒന്നു കൂടി
ഒട്ടിച്ചേർന്ന് നിന്നു. “ജാക്ക് കാർട്ടർ എന്തു പറയുന്നു...?”
അദ്ദേഹം ചോദിച്ചു.
“ഹീ ഈസ് ഫൈൻ... അദ്ദേഹം ഇപ്പോൾ മേജർ കാർട്ടർ ആണ്...”
“നിന്റെ ജീവിതത്തിൽ ഇതുവരെയും ഒരു പുരുഷന് സ്ഥാനം
ലഭിച്ചില്ലേ...?”
“സ്ഥാനമൊക്കെ ലഭിച്ചിട്ടുണ്ട്...
പക്ഷേ, അദ്ദേഹം അത് ഗൗനിക്കുന്നു പോലുമില്ല എന്നതാണ് എന്റെ സങ്കടം...”
ഹാരി അവളെ ഒന്നു കൂടി ചേർത്തു പിടിച്ചു.
അല്പമകലെ അവരെ ശ്രദ്ധിച്ച മൺറോ ആബെയോട് പറഞ്ഞു.
“സെനറ്റർ, ഒരു കാര്യം പറയട്ടെ...
പാവം പെൺകുട്ടി...
ആദ്യ സമാഗമത്തിൽ തന്നെ അവൾ ഹാരിയുടെ
വ്യക്തിപ്രഭാവത്തിൽ വീണു പോയി...”
“എന്നാൽ ഞാനും ഒരു കാര്യം പറയട്ടെ...
അവരുടെ ബന്ധത്തിൽ ഞാനും സന്തുഷ്ടനാണ്...”
ആബെ പറഞ്ഞു.
നൃത്തം മതിയാക്കി മോളിയും ഹാരിയും
അവർക്കരികിൽ വന്ന് ഇരുന്നു. വെയ്റ്റർ വന്ന് എല്ലാവർക്കും ഷാംപെയ്ൻ പകർന്നു കൊടുത്തു.
ഡിന്നറിന്റെ മുഖ്യ വിഭവമായി ഹാഡോക്
മത്സ്യവും ഉരുളക്കിഴങ്ങും ഒനിയൻ പൈയും പരിചാരകൻ വിളമ്പി. നിറഞ്ഞ മനസ്സോടെ നാൽവരും ആ വിഭവങ്ങൾ എല്ലാം തന്നെ കഴിച്ചു.
“യുദ്ധമാണെങ്കിലും നല്ല ഭക്ഷണം...”
മൺറോ തന്റെ ഗ്ലാസ് ഉയർത്തി.
“നമ്മുടെ ആരോഗ്യത്തിനായി...
ആന്റ് റ്റു ഹെൽ വിത്ത് ഹിറ്റ്‌ലർ...”
“ഫ്യൂറർ... അദ്ദേഹത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്...”
ഹാരി പറഞ്ഞു. “മാക്സിനെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ...?”
“നിങ്ങൾക്ക് കേൾക്കാൻ ഇഷ്ടമുള്ളതായി ഒന്നും തന്നെയില്ല...
ലിറ്റ്‌ൽ ബ്ലിറ്റ്സിന്റെ സമയത്ത്
ചാർട്രെസിൽ നിന്നും റെനിസിൽ നിന്നും പുറപ്പെട്ടിരുന്ന യുദ്ധവിമാനങ്ങൾക്ക്
വഴികാട്ടിയായി ജങ്കേഴ്സ് 88S പറത്തിയിരുന്നത് മാക്സ് ആയിരുന്നു...
പതിനഞ്ചോ പതിനാറോ എയർ റെയ്ഡുകളാണ് അദ്ദേഹം
ലണ്ടന് മേൽ നടത്തിയതെന്നാണ് എന്റെയറിവ്...”
“ശരിക്കും കഷ്ടപ്പെട്ടു കാണുമല്ലോ അവൻ...”
ഹാരി പറഞ്ഞു. “ഇംഗ്ലണ്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ പറക്കുക എന്നത് ലുഫ്ത്‌വാഫിന്
അത്ര എളുപ്പമല്ല ഇക്കാലത്ത്...”
ഏതാനും നിമിഷങ്ങൾ നീണ്ട മൗനം ഭഞ്ജിച്ചത്
മോളിയാണ്. “കഷ്ടപ്പാടോ...?
ലണ്ടന് മുകളിൽ ബോംബ് വർഷിക്കുകയായിരുന്നു
അദ്ദേഹം... ട്യൂബ്
സ്റ്റേഷന് മുകളിൽ പതിച്ച ഒരൊറ്റ ബോംബ് മാത്രം കൊന്നൊടുക്കിയത് നൂറിലധികം പേരെ ആയിരുന്നു എന്ന കാര്യം അറിയുമോ ഹാരീ...?”
“ഓർസെനി എന്ന ക്രൂയ്സറിൽ ക്രൂ ആയി
എണ്ണൂറ്റി ഇരുപത് പേർ ഉണ്ടായിരുന്നു...”
തികച്ചും ശാന്തതയോടെ ഹാരി പറഞ്ഞു. “ബോംബ്
ചെയ്ത്ത് തകർത്ത് കടലിനടിത്തട്ടിലേക്ക് ഞാനതിനെ പറഞ്ഞയച്ചപ്പോൾ എത്ര പേരെ അവർക്ക്
രക്ഷിക്കാനായി എന്നറിയുമോ...?”
“ഇല്ല...” പതിഞ്ഞ സ്വരത്തിൽ അവൾ
പറഞ്ഞു. ഭയത്തിന്റെ ലാഞ്ഛനയുണ്ടായിരുന്നു അവളുടെ മുഖത്ത്.
“എഴുപത്തിരണ്ട്... അപ്പോൾ ഞാൻ കൊന്നത്
എഴുനൂറ്റി നാല്പത്തിയെട്ട് പേരെ...” അദ്ദേഹം ചുമൽ വെട്ടിച്ചു. “അവർ പറയുന്നത്
പോലെ, യുദ്ധം എന്നാൽ നരകമാണ്... ട്യൂബ് സ്റ്റേഷനോ ക്രൂയ്സറോ എന്ത് തന്നെയാവട്ടെ...
ആളുകൾ മരിച്ച് വീഴുകയാണ് മോളീ... ഞങ്ങൾ അവരെ കൊല്ലുന്നു... അത് മാത്രമാണ് ഞങ്ങൾ
ചെയ്യുന്നത്...”
മൺറോ വിഷയം മാറ്റുന്നത് വരെ നിശ്ശബ്ദതയുടെ
ഏതാനും നിമിഷങ്ങൾ അവിടെ വിങ്ങി നിന്നു. “ഐസൻഹോവറിനെ കാണാൻ താങ്കൾ നാളെ സൗത്ത്‌വിക്കിലേക്ക്
പോകുന്നുണ്ടെന്ന് കേട്ടു...?” ആബെയോട് അദ്ദേഹം ചോദിച്ചു.
“ശരിയാണ്... ഹാരിയാണ് കൊറിയർ
പൈലറ്റ്...”
“ഐസൻഹോവറിനെ ഇതിന് മുമ്പ് നിങ്ങൾ
കണ്ടിട്ടുണ്ടോ ഹാരീ...?” മൺറോ ചോദിച്ചു.
“യൂ ഓൾഡ് ഫോക്സ്... ഇല്ല എന്ന്
നിങ്ങൾക്ക് അറിയാമല്ലോ...?”
“എന്തായാലും കരുതിയിരുന്നോളൂ...
അമേരിക്കൻ എയർഫോഴ്സിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ അദ്ദേഹം ശ്രമിക്കും...” ആ സമയത്താണ്
മുഖ്യ പരിചാരകൻ വീണ്ടും അവർക്ക് മുന്നിലെത്തിയത്. “ക്ഷമിക്കണം ഡോക്ടർ സോബെൽ...
ഗൈസ് ഹോസ്പിറ്റലിൽ നിന്നും കോൾ ഉണ്ടായിരുന്നു... എത്രയും പെട്ടെന്ന് നിങ്ങളെ
ആവശ്യമുണ്ടെന്നും പറഞ്ഞ്...”
“ഓ ഡിയർ... ഇതാ പിന്നെയും... അങ്കിൾ,
നിങ്ങളുടെ സ്റ്റാഫ് കാർ ഞാൻ ഉപയോഗിച്ചോട്ടെ...?” അവൾ ചോദിച്ചു.
“തീർച്ചയായും...”
“ഗേറ്റ് വരെ ഞാനും വരാം...” ഹാരി
പറഞ്ഞു.
വാതിൽ തുറന്ന് പുറത്തിറങ്ങിയ അവരുടെ
അടുത്തേക്ക് ഡ്യൂട്ടി പോർട്ടർ വന്നു. “ബ്രിഗേഡിയർ മൺറോയുടെ ഡ്രൈവർ ചായ
കുടിക്കുവാനായി റോഡിനപ്പുറത്തേക്ക് പോയിരിക്കുകയാണ് വിങ്ങ് കമാൻഡർ... ഞാൻ
പെട്ടെന്ന് പോയി വിളിച്ചു കൊണ്ടുവരാം...”
റോഡ് മുറിച്ചു കടന്ന് അയാൾ
നടന്നകന്നു. ഹാരിയും മോളിയും അല്പം മുന്നോട്ട് നടന്ന് മെയിൻ റോഡിന്റെ ഓരത്ത് കാത്തു നിന്നു. തൊട്ടടുത്തുള്ള ക്യാമറാ
ഷോപ്പിന് മുന്നിൽ നിന്നിരുന്ന ഒരു ഫോട്ടോഗ്രാഫർ വഴിയാത്രക്കാരെ തടഞ്ഞ് നിർത്തി ആ
മങ്ങിയ വെട്ടത്തിലും ഫോട്ടോ എടുക്കുവാൻ നിർബ്ബന്ധിക്കുന്നുണ്ടായിരുന്നു.
“ഈ ഇരുട്ടിൽ എങ്ങനെ ഫോട്ടോ
എടുക്കാനാണ്...?” മോളി ഹാരിയോട് ചോദിച്ചു.
അത് കേൾക്കാനിടയായ ഫോട്ടോഗ്രാഫർ തലയാട്ടി.
“ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചാണ് ഞാൻ എടുക്കുന്നത്... ഇരുപത്തിനാല് മണിക്കൂർ കൊണ്ട്
റെഡിയാവും... ഒരു പൗണ്ട് മാത്രം...”
“ഇരുപത്തിനാല് മണിക്കൂർ കഴിയുമ്പോൾ
ഞാൻ ജീവനോടെയുണ്ടാകുമോ എന്ന് പോലും അറിയില്ല...” ഹാരി പറഞ്ഞു.
“ദാറ്റ്സ് എ ടെറിബ്‌ൾ തിങ്ങ് റ്റു
സേ...” മോളി പറഞ്ഞു.
പോക്കറ്റിൽ നിന്നും ഒരു അഞ്ച്
പൗണ്ടിന്റെ നോട്ട് എടുത്ത് ഹാരി നിവർത്തി. “രണ്ട് കോപ്പി... ഒന്ന് ഈ വനിതയ്ക്കും
ഒന്ന് എനിക്കും... രണ്ട് മണിക്കൂറിനുള്ളിൽ സവോയ് ഹോട്ടലിന്റെ റിസപ്ഷനിൽ ഏല്പിച്ചിരിക്കണം...
കെൽസോ എന്നാണ് എന്റെ പേര്... പറഞ്ഞ സമയത്ത് റെഡിയായില്ലെങ്കിൽ എന്റെ
സഹോദരനെക്കൊണ്ട് നിങ്ങളുടെ ഷോപ്പിന് മുകളിൽ ഞാൻ ബോംബ് ചെയ്യിക്കും...”
“താങ്കൾ പറഞ്ഞാൽ പിന്നെ തെറ്റാൻ
സാദ്ധ്യതയില്ല...” അവർ സവോയ് ഹോട്ടലിന് നേർക്ക് നടന്നു. അതിന്റെ കവാടത്തിന്
മുന്നിൽ നിർത്തി അയാൾ അവരുടെ ചിത്രം ക്യാമറയിൽ പകർത്തി. “താങ്കളെ ഞാൻ
നിരാശപ്പെടുത്തില്ല കമാൻഡർ...” ഭവ്യതയോടെ അയാൾ പറഞ്ഞു.
സ്റ്റാഫ് കാർ എത്തിയതും ഹാരി
അവൾക്കായി ഡോർ തുറന്നു കൊടുത്തു. “ഇറ്റ് വാസ് നൈസ് സീയിങ്ങ് യൂ എഗെയ്‌ൻ...”
“ഓ, യൂ ഫൂൾ...” മുന്നോട്ടാഞ്ഞ് അവൾ
അദ്ദേഹത്തിന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. “ഐ സപ്പോസ് യൂ വിൽ ഗോ റ്റു ഹെൽ യുവർ
ഓൺ വേ...” അവൾ കാറിനുള്ളിലേക്ക് കയറി ഇരുന്നു.
ഹോ.ഇവർ സഹോദരങ്ങൾ നേർക്ക് നേർ വരുന്നത് എന്നാണാവോ?
ReplyDeleteതിരക്ക് പിടിക്കാതെ സുധീ... ആ ദിനം ഒരിക്കൽ വരും...
Deleteഎന്ത് കഷ്ടമായിരിക്കും അല്ലേ അത്????
Deleteശ്ശോ...
ReplyDeleteഎന്തേ നാണിച്ചു പോയോ ഉണ്ടാപ്രീ...? :)
Deleteയുദ്ധ കോലാഹലങ്ങൾക്കിടയിലെ സ്വകാര്യ നിമിഷങ്ങൾ...
ReplyDeleteഅതെ... എത്ര മനോഹരമായി അത് പകർത്തിയിരിക്കുന്നു നമ്മുടെ കഥാകാരൻ...
DeleteBrothers തമ്മിൽ താമസിയാതെ കണ്ടുമു ട്ടും ന്ന് തോന്നുന്നു.
ReplyDeleteതീർച്ചയായും...
Deleteഎന്താലെ ഹാരിയുടെ ഭീഷണി.. ഫോട്ടോ കിട്ടിയില്ലെങ്കിൽ ബോംബ്..🤔
ReplyDeleteഅതൊരു തമാശയ്ക്ക് പറഞ്ഞതല്ലേ... :)
Deleteഓ! അപ്പോ ഇതാണ് ആ ഫോട്ടോ . ഹാരിയും മോളിയും കൂടി ഉള്ളത് '
ReplyDeleteഅതന്നേ... ഓർമ്മയുണ്ടല്ലേ... :)
Deleteഅല്ലെങ്കിലും പ്രണയവർണ്ണങ്ങൾ വാക്കുകളിലൂടെ പകർത്താൻ ജാക്കേട്ടന് ഒരു പ്രത്യേക ഇത് തന്നെയുണ്ട്…
ReplyDeleteജാക്കേട്ടന് പകരം ജാക്കേട്ടൻ മാത്രം...
Deleteയുദ്ധത്തിനിടയിലും പൊട്ടിവിടരുന്ന പ്രണയ പുഷ്പങ്ങൾ ...!
ReplyDelete