Tuesday, June 16, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 64


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

എൽസ തന്റെ റൂമിലേക്ക് തിരിച്ചു പോയതിന് പിറകെ SS ഭടന്മാർ വന്ന് ഹാരിയെ അദ്ദേഹത്തിന്റെ റൂമിലേക്ക് കൊണ്ടുപോയി ബെഡ്ഡിൽ കിടത്തി. അൽപ്പ സമയത്തിന് ശേഷം മാക്സ് അവിടെയെത്തി.

ഒന്നല്ല, രണ്ട് കാവൽക്കാരാണ് വാതിൽക്കൽ... അവർ നിന്നെ നന്നായി പരിചരിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ...” മാക്സ് ഇംഗ്ലീഷിൽ പറഞ്ഞു.

നിന്റെ യൂണിഫോം എനിക്കിഷ്ടപ്പെട്ടു...” ഹാരി അദ്ദേഹത്തോട് പറഞ്ഞു. “ഈ വേഷത്തിൽ നീ വളരെ സുന്ദരനായിരിക്കുന്നു...”

ഹാരി തന്റെ ട്യൂണിക്ക് കൊളുത്തിയിട്ടിയിരുന്ന കസേരയുടെ നേർക്ക് മാക്സ് ചെന്നു. ആ യൂണിഫോമിലെ മെഡൽ റിബണുകൾ പരിശോധിച്ചിട്ട് അദ്ദേഹം പറഞ്ഞു. “നീ ഒട്ടും മോശമല്ലല്ലോ...” ഒരു കസേര വലിച്ച് ഹാരിയുടെ കട്ടിലിനരികിൽ ഇട്ടിട്ട് മാക്സ് സിഗരറ്റ് കെയ്സ് എടുത്തു. “അങ്ങനെ, വീണ്ടും നാം ഒരുമിച്ച്...” ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തിയിട്ട് അദ്ദേഹം ഹാരിയ്ക്ക് നൽകി. “ടർക്വിന്റെ കുറവും കൂടിയേ ഉള്ളൂ... അവൻ എന്തു പറയുന്നു ഹാരീ...?”

അക്കാര്യം ഒന്നും പറയണ്ട...” ഹാരി പറഞ്ഞു. “എന്റെ ഏത് ദൗത്യത്തിലും എന്നോടൊപ്പം കോക്ക്പിറ്റിൽ തന്റെ ജമ്പ് ബാഗിൽ അവൻ ഉണ്ടായിരുന്നു... ഏത് യുദ്ധനിരയിലും... വൈറ്റ് ഐലിൽ വച്ച് പാരച്യൂട്ടിൽ... പിന്നെ രണ്ട് തവണ എന്നോടൊപ്പം കടലിൽ വെള്ളം കുടിച്ചു...”

ഇത്തവണ എന്തു സംഭവിച്ചുവെന്നാണ്...?”

ടേക്ക് ചെയ്യുമ്പോഴാണ് അവർ വെടിവെച്ചത്... താഴോട്ട് പതിക്കവെ നിയന്ത്രണം നഷ്ടമായി മരച്ചില്ലയിൽ തട്ടി...” അദ്ദേഹം ചുമൽ വെട്ടിച്ചു. “തകർന്നു വീണ ലൈസാഡറിന് തീ പിടിച്ചു... ജമ്പ് ബാഗും എടുത്തു കൊണ്ട് പുറത്തേക്ക് ചാടിയത് എനിക്കോർമ്മയുണ്ട്... എന്റെ ഫ്ലൈയിങ്ങ് ജാക്കറ്റിൽ തീ പടർന്നിരുന്നു... ആ സമയത്താണ് SS ഭടന്മാർ ഓടിയെത്തിയത്... എന്നെ ദൂരേയ്ക്ക് വലിച്ച് മാറ്റിയതിന് പിറകെ വിമാനം പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറി...”

ടർക്വിനും  അതോടൊപ്പം കത്തിയമർന്നുവെന്നാണോ...?”

എന്നാണ് തോന്നുന്നത്... എന്റെ ഭാഗ്യ ചിഹ്നമായിരുന്നു മാക്സ് അവൻ... അവനും പോയി...”

വിവരക്കേട് പറയാതിരിക്കൂ... നീ തന്നെയാണ് നിന്റെ ഭാഗ്യചിഹ്നം... മിടുക്കനായ ഒരു പൈലറ്റാണ് നീ... എന്നെപ്പോലെ തന്നെ...” ഒന്ന് പുഞ്ചിരിച്ചിട്ട് മാക്സ് ചുമൽ വെട്ടിച്ചു. “ആരെയെങ്കിലും വിട്ട് ആ പ്രദേശത്ത് ഒന്നു കൂടി തിരയുവാൻ ബുബിയോട് ഞാൻ പറയാം...”

ബുബിയുടെ കാര്യം പറഞ്ഞപ്പോഴാണ്, ഈ കഥയിൽ അദ്ദേഹത്തിന് എന്താണ് റോൾ...?”

, അദ്ദേഹം ലുഫ്ത്‌വാഫിൽ ആയിരുന്ന കാലത്ത് ഞങ്ങൾ ഒന്നിച്ചായിരുന്നു ഫ്രാൻസിലേക്ക് പറന്നിരുന്നത്...” അവരുടെ സൗഹൃദത്തിന്റെ പശ്ചാത്തലം മുഴുവനും വിവരിച്ചിട്ട് മാക്സ് പറഞ്ഞു. “ബുബി പറഞ്ഞത് സത്യമാണ്... ഞങ്ങളെപ്പോലെ തന്നെ ഹിംലറുടെ ആജ്ഞയ്ക്കനുസരിച്ച് പ്രവർത്തിക്കേണ്ടി വരുന്ന ഹതഭാഗ്യരിൽ ഒരുവനാണ് അദ്ദേഹവും...” ജാലകത്തിനരികിൽ ചെന്ന് മാക്സ് പുറത്തേക്ക് നോക്കി നിന്നു.

ഇനിയിപ്പോൾ എന്താണ് സംഭവിക്കുക...?” ഹാരി ചോദിച്ചു. 

എനിക്കറിയില്ല... നാളെ രാവിലെ ബുബിഎന്താണ് പറയുന്നതെന്ന് നോക്കട്ടെ... എന്നിട്ട് തീരുമാനിക്കാം...”

എന്ന് വച്ചാൽ ഈ വിഷയവുമായി മുന്നോട്ട് പോകാൻ നീ തയ്യാറാണെന്നാണോ...? ഐസൻഹോവറിനെ വധിക്കാൻ...?”

മാക്സ് തിരിഞ്ഞു. “ഐസൻഹോവർ എന്ന വ്യക്തി എനിക്കാരുമല്ല ഹാരീ... മറുപക്ഷത്താണ് അദ്ദേഹം... എത്രയോ പേരെ ഞാൻ കൊന്നിരിക്കുന്നു... അതുപോലെ തന്നെ നീയും എത്ര പേരുടെ ജീവൻ എടുത്തിരിക്കുന്നു... യുദ്ധം എന്നാൽ ഇങ്ങനെയാണ്...”

ഓകെ... എങ്കിലും വ്യത്യാസമുണ്ട്... മറ്റൊരു വിധത്തിൽ ചിന്തിച്ചു നോക്കൂ... ഇപ്പോൾ സംഭവിച്ചത് ഇംഗ്ലണ്ടിൽ ആയിരുന്നുവെന്ന് കരുതുക... നീ അവരുടെ പിടിയിൽ ആവുകയും ഹിംലർ എന്ന ആ നാസി ബാസ്റ്റർഡിനെ വധിക്കുവാൻ അവർ എന്നോട് ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലോ...?”

അമേരിക്കയിലും ഇംഗ്ലണ്ടിലും ഉള്ളവർക്ക് ഞാനും ഒരു നാസി ബാസ്റ്റർഡ് അല്ലേ...?”       

അങ്ങനെ പറയരുത് മാക്സ്... ജർമ്മൻ ജനതയിലെ മഹാഭൂരിപക്ഷം പേരും നാസി പാർട്ടി അംഗങ്ങളല്ല... തങ്ങളുടെ രാഷ്ട്രത്തെ ഹിറ്റ്‌ലർ യുദ്ധത്തിലേക്ക് വലിച്ചിഴച്ചപ്പോൾ ഗതികേട് കൊണ്ട് അതിൽ പെട്ടു പോയതാണ്... അവർക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല...”

, ഞങ്ങൾക്ക് മുന്നിൽ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു ഹാരീ... അത് മനസ്സിലാക്കി വന്നപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു എന്ന് മാത്രം...” വാതിലിനരികിൽ ചെന്ന് മാക്സ് തിരിഞ്ഞു. “ആ ചെറുപ്പക്കാരിയില്ലേ...? ആ ഡോക്ടർ... അവളെ നീ പ്രണയിക്കുന്നുണ്ടോ...?”

അവൾക്ക് എന്നോട് പ്രണയമാണ്... പക്ഷേ, ഈ പ്രണയം എന്നാൽ എന്താണെന്ന് സത്യമായിട്ടും എനിക്കറിയില്ല... അതിനുള്ള സമയം എനിക്ക് ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം... പ്രണയത്തെക്കാൾ ഉപരി, ശാരീരിക അടുപ്പത്തിനായിരുന്നു മുൻതൂക്കം... ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ നിനക്ക്...?”

മനസ്സിലാവുന്നു... വല്ലാത്തൊരു ജീവിതം തന്നെ അല്ലേ...?” മാക്സ് വാതിൽ തുറന്നു. “എന്നാൽ ശരി, നാളെ രാവിലെ കാണാം...”

                                                              ***

തനിയ്ക്ക് ലഭിച്ച നിർദ്ദേശ പ്രകാരം ജോയൽ റോഡ്രിഗ്സ് ലിസ്ബൻ എയർപോർട്ടിന്റെ പ്രധാന കവാടത്തിൽ കാത്തു നിന്നു. കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. ഈയിടെയായി കൊറിയർ വർക്കിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇരട്ട എൻജിൻ വിമാനമായ ME110 ൽ ബെർലിനിൽ നിന്നുമുള്ള യാത്ര തീർത്തും ദുഷ്കരമായിരുന്നു അയാൾക്ക്. പുറപ്പെടുന്നതിന് മുമ്പ്  തന്റെ കുടുംബത്തെ ഒന്ന് കാണുവാനുള്ള അവസരം പോലും അവർ നൽകിയിരുന്നില്ല. എല്ലാം കൊണ്ടും ഒട്ടും സന്തോഷവാനായിരുന്നില്ല അയാൾ... ഒട്ടും തന്നെ...

അധികം അകലെയല്ലാതെ വന്ന് ബ്രേക്ക് ചെയ്ത ഒരു കറുത്ത ലിമോസിനിൽ നിന്നും പുറത്തിറങ്ങിയ ഡ്രൈവർ പിന്നിലെ ഡോർ തുറന്നു പിടിച്ചു. പിൻസീറ്റിൽ നിന്നും കറുത്ത ഓവർകോട്ട് ധരിച്ച ഒരു യുവാവ് ഇറങ്ങി ജോയലിന് നേർക്ക് നടന്നടുത്തു. തീക്ഷ്ണമായ കണ്ണുകളുള്ള അയാളുടെ പേര് റൊമാവോ എന്നായിരുന്നു.

“സമയത്ത് തന്നെ എത്തി അല്ലേ റോഡ്രിഗ്സ്...? മിനിസ്റ്ററിന് രണ്ട് വാക്ക് സംസാരിക്കണമത്രെ...” അയാൾ പറഞ്ഞു.

ജോയൽ തിടുക്കത്തിൽ അയാൾക്ക് പിന്നാലെ കാറിനടുത്തേക്ക് നടന്നു. പിൻസീറ്റിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തി ന്യൂൺസ് ഡസിൽവ പുറത്തേക്ക് നോക്കി. കാറിനുള്ളിലെ അരണ്ട വെളിച്ചത്തിൽ അദ്ദേഹത്തിന്റെ നരച്ച മുടി വെള്ളി നിറത്തിൽ തിളങ്ങി. ചുളിവ് വീണ മുഖത്ത് കണ്ണുകൾ രണ്ടും വിളറിയത് പോലെ തോന്നി.

“അപ്പോൾ, നിങ്ങളാണല്ലേ റോഡ്രിഗ്സ്...?”

“യെസ്, മിനിസ്റ്റർ...”

“എന്താണ് നിങ്ങളുടെ ദൗത്യം എന്ന് അറിയാമോ...?”

“യെസ്, മിനിസ്റ്റർ...”

“റൈഫ്യൂറർ ഹിംലറുടെ നിങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് എനിക്കറിയില്ല... അറിയണമെന്നൊട്ട് ആഗ്രഹവുമില്ല... ഒരു എംബസി വക്താവ് എന്ന നിലയിൽ നിങ്ങൾ ലണ്ടനിലേക്ക് ചെല്ലുക... എന്നിട്ട് നിങ്ങളുടെ സഹോദരനെ സന്ധിക്കുക... നിങ്ങൾ റോഡ്രിഗ്സ് സഹോദരന്മാർ എന്തായാലും അത്യാഗ്രഹികളാണെന്ന് മനസ്സിലായി... നിങ്ങൾ ഇരുവരുടെയും പ്രവൃത്തികളുടെ ഫലമാണ് നിങ്ങൾ ഇനി അനുഭവിക്കാൻ പോകുന്നത്...”

“എത്ര നാൾ ഞാനവിടെ തങ്ങണം, മിനിസ്റ്റർ...?”

“ഞാൻ പറയുന്നത് വരെ...” ഡസിൽവ തിരിഞ്ഞ് റൊമാവോയെ നോക്കി. “എത്ര മണിക്കാണ് ഫ്ലൈറ്റ്...?”

“രാത്രി ഒരു മണിക്ക്, മിനിസ്റ്റർ... TAP ഡക്കോട്ടയാണ് വിമാനം... രാത്രിയിൽ പറക്കുവാനാണ് അവർ താല്പര്യപ്പെടുന്നത്... ജർമ്മൻ‌കാർ കരുത്തരാണെങ്കിലും വീഴ്ച്ച സംഭവിച്ചു കൂടെന്നില്ലല്ലോ...”

“കേട്ടല്ലോ റോഡ്രിഗ്സ്...?” ഡസിൽവ പറഞ്ഞു. “ചിലപ്പോൾ ബിസ്കേ ഉൾക്കടലിൽ ആയിരിക്കാം നിങ്ങളുടെ അന്ത്യം... എല്ലാം നിങ്ങളുടെ കർമ്മഫലം... ഇയാളെ യാത്രയാക്കിയിട്ട് എന്റെ അപ്പാർട്ട്മെന്റിലേക്ക് വരൂ റൊമാവോ...” അദ്ദേഹം സൈഡ് ഗ്ലാസ് ഉയർത്തി. ലിമോസിൻ മുന്നോട്ട് നീങ്ങി അപ്രത്യക്ഷമായി.

ഗേറ്റിനരികിൽ തിരിച്ചെത്തി റോഡ്രിഗ്സ് തന്റെ സ്യൂട്ട്കെയ്സ് എടുത്തു. റൊമാവോ പറഞ്ഞു. “വയസ്സൻ പറഞ്ഞത് അൽപ്പം കൂടിപ്പോയെങ്കിലും അതിൽ കാര്യമില്ലാതില്ല... ഫിലിം സ്റ്റാർ ലെസ്ലി ഹോവാർഡിനെ അറിയില്ലേ...? അടുത്ത കാലത്താണ് അദ്ദേഹം സഞ്ചരിച്ച വിമാനം അവർ വെടി വെച്ചിട്ടത്... സകലരും കൊല്ലപ്പെട്ടു...”

“പറഞ്ഞതിന് നന്ദി...”

“ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് നാളെ രാവിലെ ലണ്ടനിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം... മനോഹരമായ നഗരം... മാത്രവുമല്ല, അവരാണ് യുദ്ധത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നതും...” അയാൾ പുഞ്ചിരിച്ചു. “പിന്നെ, ഒരു കാര്യം... ഈ പറഞ്ഞത് ഞാനാണോ എന്ന് ചോദിച്ചാൽ തീർച്ചയായും അല്ല എന്നേ ഞാൻ പറയൂ...”

                                                       ***

എന്തായാലും അത്ര സുഖകരമായിരുന്നില്ല ആ യാത്ര. ബിസ്കേ ഉൾക്കടലിന് മുകളിൽ കാലാവസ്ഥ അങ്ങേയറ്റം മോശമായിരുന്നു. ശക്തിയായ കാറ്റും മഴയുമായിരുന്നു അവരെ എതിരേറ്റത്. വിമാനത്തിലെ എല്ലാ സീറ്റുകളും നിറഞ്ഞിരുന്നു. എയർപോക്കറ്റുകളിൽ വീഴുന്നതിന്റെ ഫലമായി യാത്രികരിൽ പലരും ഛർദ്ദിക്കുന്നുണ്ടായിരുന്നു. ആ ദുർഗന്ധം മൂലം പലപ്പോഴും ഓക്കാനം തോന്നിയ അയാളെ രക്ഷിച്ചത് ഒരു മുൻകരുതൽ എന്ന നിലയിൽ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന അരക്കുപ്പി ബ്രാണ്ടിയായിരുന്നു.

ക്രോയ്ഡൺ എയർപോർട്ടിൽ കസ്റ്റംസ് & സെക്യൂരിറ്റി പരിശോധനക്കായി അയാൾ യാത്രക്കാരുടെ ക്യൂവിൽ നിന്നു. അപ്പോഴാണ് കസ്റ്റംസ് ലൈനിന് അപ്പുറം നിന്ന് കൈ ഉയർത്തി വീശുന്ന തന്റെ സഹോദരനെ അയാൾ കണ്ടത്. സ്യൂട്ട്കെയ്സുമായി അയാൾ ക്യൂവിന്റെ മുന്നിലേക്ക് നടന്ന് ഇമിഗ്രേഷൻ കൗണ്ടറിന് മുന്നിലെത്തി.

“പാസ്പോർട്ട്, സർ...” സെക്യൂരിറ്റി ഓഫീസർ പറഞ്ഞു.

ജോയൽ തന്റെ പാസ്പോർട്ട് അയാൾക്ക് നേരെ നീട്ടി. “ഐ ഹാവ് ഡിപ്ലോമാറ്റിക്ക് ഇമ്മ്യൂണിറ്റി... അയാം ഗോയിങ്ങ് റ്റു ദി പോർച്ചുഗീസ് എംബസി ഹിയർ...”

“ഐ സീ, സർ...” ഓഫീസർ അയാളുടെ പാസ്പോർട്ട് പരിശോധിച്ചു.

വളരെ നിസ്സാരമായ എന്തെങ്കിലും കാര്യങ്ങളായിരിക്കും പലപ്പോഴും ജീവിതത്തിൽ വലിയ ദുരന്തങ്ങളുടെ വിത്തുകൾ പാകുന്നത്. അത്തരമൊരു മണ്ടത്തരമായിരുന്നു ജോയൽ റോഡ്രിഗ്സിന്റെ പാസ്പോർട്ടിൽ ഉണ്ടായിരുന്നത്. ഹിംലറോ ഡസിൽവയോ റൊമാവോയോ അത് മുൻകൂട്ടി കാണേണ്ടതായിരുന്നു. അയാളുടെ പാസ്പോർട്ടിൽ ബെർലിൻ എയർപോർട്ടിലെ അറൈവൽ സ്റ്റാമ്പും ഡിപ്പാർച്ചർ സ്റ്റാമ്പും വളരെ വ്യക്തമായി പതിഞ്ഞിരുന്നു.

സ്കോട്ട്ലണ്ട് യാർഡ് സ്പെഷൽ ബ്രാഞ്ചിന്റെ സാന്നിദ്ധ്യം ക്രോയ്ഡൺ എയർപോർട്ടിൽ എപ്പോഴുമുണ്ടായിരുന്നു. ചീഫ് ഡിറ്റക്ടിവ് ഇൻസ്പെക്ടർ ഷോൺ റിലേ തന്റെ പ്രതിവാര പരിശോധനയ്ക്കായി അന്ന് അവിടെ എത്തിയിരുന്നു എന്നത് ജോയലിന്റെ ഭാഗ്യക്കേട് എന്നേ പറയേണ്ടൂ. കവിളിൽ വലിയൊരു മുറിപ്പാടുള്ള നീണ്ട് മെലിഞ്ഞ ആ ലണ്ടൻ ഐറിഷ്കാരൻ ഇമിഗ്രേഷൻ കൗണ്ടറിന് അധികം അകലെയല്ലാതെ നിൽക്കുന്നുണ്ടായിരുന്നു.

പാസ്പോർട്ട് പരിശോധിച്ച സെക്യൂരിറ്റി ഓഫീസർ റിലേയുടെ നേർക്ക് നോക്കി കണ്ണിറുക്കി. അരികിലെത്തിയ റിലേ, പാസ്പോർട്ട് വാങ്ങി നോക്കാനൊന്നും നിന്നില്ല. അവിടെ നിന്നുകൊണ്ട് ആ പേജിലേക്ക് നോട്ടമെയ്ത അദ്ദേഹം ആവശ്യമുള്ളതെല്ലാം കണ്ടു കഴിഞ്ഞിരുന്നു. ജോയലിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. “വെൽക്കം റ്റു ലണ്ടൻ, സർ...”

കൗണ്ടറിന് അപ്പുറം എത്തിയ ജോയൽ തന്റെ സഹോദരനെ ആലിംഗനം ചെയ്തു. “പുറത്ത് കാർ വെയ്റ്റ് ചെയ്യുന്നുണ്ട്...” സഹോദരന്റെ സ്യൂട്ട്കെയ്സ് എടുത്തു കൊണ്ട് ഫെർണാണ്ടോ പറഞ്ഞു.

അവർ ഇരുവരും ടെർമിനൽ ഗേറ്റ് കടന്ന് പുറത്തേക്ക് നീങ്ങവെ ഷോൺ റിലേ അവിടെ നിന്നിരുന്ന ഒരു പഴയ റെയിൻകോട്ട് ധരിച്ച ചെറുപ്പക്കാരനെ മാടി വിളിച്ചു. “ലെയ്സി, ഒരു സെർജന്റ് ആയി പ്രൊമോഷൻ ലഭിക്കാൻ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന സുവർണ്ണാവസരമാണ്... ആ പോകുന്ന രണ്ടു പേരെയും ഫോളോ ചെയ്യണം... ഭൂമിയുടെ ഏതറ്റം വരെയും...”

“സന്തോഷമേയുള്ളൂ ചീഫ് ഇൻസ്പെക്ടർ...” ലെയ്സി അവരെ അനുഗമിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

9 comments:

  1. "ഈ പറഞ്ഞത് ഞാനാണോ എന്ന് ചോദിച്ചാൽ തീർച്ചയായും അല്ല എന്നേ ഞാൻ പറയൂ...”

    ജർമ്മനിയിൽ മാർക്സ് ഹാരിയാവുന്നു.. ലണ്ടനിൽ ജോയൽ, ഫെർണാണ്ടോ ആവുന്നു..

    ഷോൺ റിലേ, കഥയുടെ റിലേ മാറ്റുമോ??

    ReplyDelete
    Replies
    1. ജോയൽ എത്തിയത് ആൾമാറാട്ടത്തിനല്ല ജിമ്മാ...

      Delete
  2. ഇരുപക്ഷത്ത്‌ ആവേണ്ടിവന്ന ഇരട്ടകൾ. ഇവരുടെ സാമ്യത ഉപയോഗിച്ച്‌ യുദ്ധ തന്ത്രം മെനയുന്നവരും. ഹാരിയായി മാക്സ്‌ കസറുമോ, പിടിക്കപ്പെടുമോ..

    ReplyDelete
    Replies
    1. കുറച്ച് കാത്തിരിക്കേണ്ടി വരും സുകന്യാജീ...

      Delete
  3. ഈ സമയത്തു പുതിയ കഥാപാത്രങ്ങളുടെ എൻട്രി... ?

    ReplyDelete
    Replies
    1. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ. വഴിത്തിരിവാകുന്ന കഥാപാത്രങ്ങൾ...

      Delete
  4. ഇരട്ടകളെ വെച്ച് മാജിക് ഷോ ചെയ്യുന്ന പോലെയുള്ള യുദ്ധതന്ത്രങ്ങളാണ് ഇനി കാണാൻ പോകുന്ന പൂരം ...!

    ReplyDelete
    Replies
    1. അതെ മുരളിഭായ്... ഇനി എന്തെല്ലാം കാണാനിരിക്കുന്നു...!

      Delete
  5. തന്ത്രങ്ങൾ!!

    ReplyDelete